Friday, November 11, 2016

ബദരിനാഥ് ക്ഷേത്രം മാനാ വില്ലേജ് ഇന്ത്യയിലെ അവസാനത്തെ ചായക്കട

ഇന്ത്യയുടെയും ടിബറ്റ്‌ / ചൈനയുടെയും അതിര്‍ത്തിയില്‍ നിന്നും 20 കിമീ മാറികിടക്കുന്ന ഒരു ചിന്ന വില്ലേജ് ആണ് മാനാ . .

ചൈന ചൈന ഭായ് ഭായ് മുഖമുള്ള അഞ്ഞൂറോളം പേരാണ് ഇവിടത്തെ സ്ഥിരതാമസക്കാർ. ഇന്തോ ടിബറ്റന്‍ പോലീസുകാരെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കണ്ടത് കൊണ്ട് മധുര മനോജ്ഞ ചൈനീസ് ആര്‍മിയെ പേടിക്കാതെ മാന ഗ്രാമം മൊത്തം ഒരു ചൈനീസ് ആടിനെപോലെ ഞാന്‍ അലഞ്ഞു തിരിഞ്ഞു നടന്നു കണ്ടു!

വേദവ്യാസൻ മഹാഭാരതം രചിച്ചു എന്നു പറയപ്പെടുന്ന വ്യാസഗുഹയിലും ഗണപതി ഗുഹയിലും ടീക്കട നായരുടേതല്ലാത്ത 
ഇന്ത്യയിലെ അവസാനത്തെ ചായക്കടയിലും കാപ്പിക്കടയിലും (എങ്ങനെയാണാവോ അവസാനത്തെ ചായക്കട ആവുന്നത് ) 
കേറി ഇറങ്ങി തെളിവിനായി ഫോട്ടോ പിടിച്ച് , സരസ്വതി നദിയിലെ ജലവും കുപ്പിയിലാക്കി ബദരിനാഥ്‌ ക്ഷേത്രത്തിലേക്കായിരുന്നു അവസാനപാദ യാത്ര..

വാലി ഓഫ്‌ ഫ്ലവേർസ്സും സിഖ്‌ പുണ്യഭൂമിയായ ഹേമകുണ്ഠ്‌ സാഹിബും ക്ഷേത്രത്തിലേക്ക്‌ വരുന്ന വഴിയാണു. 3,133 മീറ്റര്‍ ഉയരത്തിലേക്ക്, അളക നന്ദയുടെ തീരത്തേക്ക് വീണ്ടും ഒരു മാജിക്കല്‍ യാത്ര..

റോഡിന്റെ അവസ്ഥ വളരെ ഭീകരമായിരുന്നു, എന്നാല്‍ അതിലും ഭയാനകമായിരുന്നു താഴ്‌വരകൾ. .
നാരായണ നാരായണ!!


ചതുര്‍ധാമ (ദ്വാരക, പുരി , രാമേശ്വരം ബാക്കി മൂന്ന്) ക്ഷേത്രങ്ങളിലൊന്നാകുന്നു ശ്രീ ബദരിനാഥ് ക്ഷേത്രം. വിഷ്ണു പുരാണത്തിലും സ്കന്ദ പുരാണത്തിലും ഈ ക്ഷേത്രത്തിനെപ്പറ്റി പരാമര്‍ശം ഉണ്ടെന്നു വായിച്ചവര്‍ പറയുന്നു, നിങ്ങളില്‍ ഭാഷാപോഷിണി വായിക്കുന്നവര്‍ക്ക് മാത്രം ഇവിടെ എന്നെ പുച്ചിക്കാം .

ശംഖ ചക്ര ധാരിയും ചതുര്‍ബാഹുവുമായ വിഷ്ണു ഭഗവാന്‍, ലക്ഷ്മി, കുബേര, നാരദ ,ഉദ്ധവ , നര നാരായണന്‍മാര്‍ക്കൊപ്പം വര്‍ഷത്തില്‍ ആറുമാസമോളം എന്നെപ്പോലുള്ളവര്‍ക്കും നിങ്ങളെപ്പോലുള്ളവര്‍ക്കും ദര്‍ശനം നല്‍കും.

ക്ഷേത്രത്തിനു താഴെ തപ്ത കുണ്ഡ് സദാ സമയവും തിളച്ചു കൊണ്ടേയിരിക്കുന്നു, രാവിലെ ദര്‍ശനത്തിനു മുന്നേ ഞാനും എന്നെ ഒന്ന് സ്വയം കുളിപ്പിച്ചു. ഭയങ്കരമായ ചൂടാണ് സാറേ ആ കുളത്തില്‍. ..

വളരെ കളർഫുൾ ആണു ബദരീനാഥ്‌ ക്ഷേത്രം, 
അതിലുപരി ഭാരതത്തിലെ മുഖ്യ ക്ഷേത്രങ്ങളിലൊന്നും. ശ്രീ ശങ്കരാചാര്യർ പുന പ്രതിഷ്ഠ നടത്തിയ ബദരിനാരായണൻ മഞ്ഞു മൂടിയ നര നരായണ പർവ്വതങ്ങൾക്ക്‌ ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്‌. റിഷികേശില്‍ നിന്നും ഏതാണ്ട് മുന്നൂറു കിമീ യാത്ര ചെയ്യേണ്ടി വരും ഇവിടെയെത്താന്‍.

കേരള ക്ഷേത്രങ്ങളുടെ പൂജാ രീതിയാണു താന്ത്രിക ബദരിനാഥിലുള്ളത്‌, വൻതുകക്ക്‌ വഴിപാടുകൾ ചെയ്യുന്നവരെ കുറെ നേരം ശ്രീകോവിലിന്‍റെ മുന്നിൽ ഇരിക്കാൻ സൗകര്യം ചെയ്തു കൊടുക്കുമെങ്കിലും എല്ലാവർക്കും ഒരു പോലെ പ്രാപ്യമാണു ശ്രീ ബദരീനാഥൻ. കറുത്ത നിറത്തിലുള്ള സാളഗ്രാമ ശിലയില്‍ നിര്മിക്കപെട്ടു എന്ന് വിശ്വസിക്കുന്ന ഈ ബിംബത്തിനെപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ട്. 

അതൊക്കെ നിങ്ങള്‍ ഗൂഗിള്‍ ഒന്ന് സര്‍ച്ച് ചെയ്തു നോക്ക് ഭക്തരെ...

റാവൽ ജി എന്ന് വിളിക്കപ്പെടുന്ന പയ്യന്നൂർ സ്വദേശിയായ യുവാവായ ക്ഷേത്ര പൂജാരിയെ അദ്ദേഹത്തിന്റെ വാസസ്ഥലത്ത്‌ പോയി കാണാനും സംസാരിക്കാനും ആ കൈകളില്‍ നിന്നും ഭഗവാനു ചാർത്തിയ ഉത്തരീയം പ്രസാദമായി ലഭിക്കാനും എനിക്കിവിടെ ഭാഗ്യമുണ്ടായി.

അതിനോടൊപ്പം നാൽപ്പതു വർഷമായി ക്ഷേത്രത്തിലുള്ള വടകര പുതുപ്പണം സ്വദേശിയായ ബാലേട്ടനെ പരിചയപ്പെടാനും അദ്ദേഹം മുഖേനെ യാദ്രിശ്ചികമായി അന്നവിടെ എത്തിയ വടകര പുതുപ്പണം കൊക്കഞ്ഞാത്ത് തറവാട്ടിലെ ബേബിയുമായ എന്റെ സ്വന്തം ഇളയമ്മയെയും 
ഇളയച്ചന്‍ ഗോകുലം ഗ്രൂപ്പിന്റെ അച്ചുതണ്ടായ സുഭാഷ് ബാബു എന്ന ബാബുവേട്ടനെയും വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ ഇടയായത് സന്തോഷം.

യമുനോത്രി, ഗംഗോത്രി, കേദാർന്നാഥ്‌ ബദരീനാഥ്‌ ചോട്ടാ ചാർദ്ധാം മുഴുമിച്ചതിനു ശേഷം ഋഷികേശിലേക്കുള്ള മടക്ക യാത്രയിൽ ജോഷിമഠ്‌ വഴി ഔലിയില്‍ ഒന്ന് സ്റ്റോപ്പ്‌ ചെയ്തു.

മഞ്ഞു കാല സ്കീയിങ്ങിനായി പണിത മൂന്നു കിലോ മീറ്റര്‍ നീളമുള്ള റോപ്‌ വേയിൽ 750 രൂഭാ മുടക്കി ഇന്ത്യെയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ നന്ദാദേവി മുതൽ ഒട്ടനവധി ഹിമാലയ ഗിരിനിരകളും വാർദ്ധക്യം തടയുമെന്നും ശങ്കരാചാര്യർ തപസ്സു ചെയ്തിരുന്നുവെന്നും വിശസിക്കപ്പെടുന്ന കൽപ്പതരു എന്ന പുണ്യ വൃക്ഷവും അനേകം ഫോട്ടോ പോയിന്റുകളും ഞാന്‍ വളരെ നൈസായിട്ടു കവർ ചെയ്തു ..

ഋഷികേശ്‌ ഹരിദ്വാർ അംബാല ലുധിയാന വഴി അടുത്തത് ഇനി അമൃത്സറിലേക്ക്








Thursday, November 10, 2016

കേദാര്‍ നാഥ് - ഒരു നമ്പ്യാരുടെ കണ്ണുകളിലൂടെ

കേദാര്‍നാഥ്
(പന്ത്രണ്ടു ജ്യോതിര്‍ ലിംഗങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം)
ഉത്തരകാശിയിൽ നിന്നും കേദാർനാഥിലേക്കുള്ള വഴിയിലാണു തെഹരി ഡാം. കണ്ടാൽ ഇന്തയിലെ ഏറ്റവും ഉയരം കൂടിയ ഡാം (260 മീറ്ററെ) ആണെന്നു തോന്നുകയേ ഇല്ല, കണ്ടത് ഡാം ആണെന്നു തന്നെ മനസിലാക്കാൻ കഷ്ടപ്പെട്ടു. .

ഹൂവർ ഡാമോ (ഹൂവര് - നമ്മള് പടത്തില്‍ മാത്രേ കണ്ടിട്ടുള്ളൂ ഭായ് ) ഇടുക്കി ഡാമോ പോലുള്ള നിർമ്മിതി അല്ല തെഹരി ഡാമിനുള്ളത്‌, മറിച്ച്‌ ഒരു ഭാഗത്ത്‌ തട്ട്‌ തട്ടായി കൃഷി സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരുതരം ചരിവാണുള്ളത്‌.

കാല്‍ കിലോമീറ്റെര്‍സ് ആന്‍ഡ് കിലോ മീറ്റെര്സ് ഉയരം ഉണ്ട് പോലും ഇതിനു. നമ്മടെ ഇടുക്കി ഡാമിന് വെറും 167 മീറ്റര്‍ ഉയരമേ ഉള്ളൂ!!  ഒട്ടു മിക്ക  ഡാമുകളെയും പോലെ ഇതിനകത്തും ഉണ്ട് ജലസമാധിയില്‍ ലയിച്ചിരിക്കുന്ന ഒരു വലിയ പട്ടണവും കുറെ വീടുകളും!!

ഏ.. ആ,,

തെഹരി ഡാമിനു മീതെ വണ്ടി വിട്ടു ദൂരെ ദൂരെ മന്ദാകിനി അളകനന്ദ നദികളുടെ സംഗമ ഭൂമിയായ രുദ്രപ്രയാഗിലെത്തിയപ്പോഴേക്കും പകൽ മാറി രാത്രിയായി.
ഉത്തരാഖണ്ടില്‍ തണുപ്പ്‌ കാരണം ഏ ടി എമ്മുകൾ വരെ രാത്രി എട്ടു മണിയാകുമ്പോഴേക്കും ഷട്ടർ ഇടുമെന്നു അനുഭവത്തിലൂടെ മനസിലായിരുന്നു.

എന്നിട്ടും കേദാര്‍നാഥിലേക്ക് പുലർച്ചെ മൂന്നുമണിക്ക്‌ രുദ്രപ്രയാഗിൽ നിന്നും ജീപ്പിൽ കയറി ഗുപ്തകാശി വഴി സോനപ്രയാഗും അവിടുന്നു ഏഴു മണിയോടെ ഷെയർ ജീപ്പിൽ കാൽനടയാത്ര തുടങ്ങുന്ന ഗൗരീകുണ്ഠിലും എത്തി .

ബയോ മെട്രിക് രജിസ്ട്രേഷന്‍ ഇല്ലാതെ മുകളിലേക്ക് കയറ്റി വിടൂലാ എന്നൊക്ക അവിടെ എഴുതി വച്ചിട്ടുണ്ട്.

കുറച്ച്‌ വർഷങ്ങൾക്ക്‌ മുന്നേ ഉണ്ടായ മേഘ വിസ്ഫോടനത്തിലും പേമാരിയിലും കാൽനടപ്പാതയുടെ പാതിയോളവും അസംഖ്യം മനുഷ്യരും ഒട്ടു മിക്ക കെട്ടിടങ്ങളും ഇല്ലാതായതിനു ശേഷം കേദാർന്നാഥ്‌ തീര്‍ഥാടകര്‍ക്കായി പഴയ പാതയുടെ മറു വശത്ത് മന്ദാകിനീ നദിക്കു സമാന്തരമായി കുറച്ചു വീതിയും നീളവും കൂട്ടി ഒരു പുതിയ പാത നിർമ്മിക്കുകയാണുണ്ടായത്‌.

ഗൗരീകുണ്ഠിൽ നിന്നും ഏകദേശം 18-20 കിമീ ദൂരമാണു കേദാർന്നാഥ്‌ ക്ഷേത്രത്തിലേക്കുള്ളത്‌.  കാൽനടക്കാർക്കും അസംഖ്യം കുതിരപ്പടയാളികള്‍ക്കും പുറമേ  അപൂർവ്വം ചില മഞ്ചൽക്കാരെയും ഷെര്‍പ്പ / നേപ്പാളി ചുമട്ടുകാരുടെ ചുമലിൽ കെട്ടിവച്ച ചൂരൽക്കൂട്ടയിൽ ഇരുന്ന് കയറ്റം കയറുന്ന കുഞ്ഞു കുട്ടികളെയും
ചില വന്ദ്യ വയോധികരെയും ഇടക്കിടക്ക് കാണാന്‍ സാധിക്കും.

ഇതിനെല്ലാം പുറമേ നാലോളം കമ്പനികൾ പരമ ദരിദ്രരായ തീർത്ഥാടകർക്കായി 6000 രൂപക്ക്‌ ഹെലികോപ്റ്ററിൽ റിട്ടേൺ യാത്രയടക്കം ഏർപ്പാടാക്കിക്കൊടുക്കുന്നതാണു ഇവിടത്തെ മറ്റൊരു പ്രധാന സംഭവം.

രാവിലെ ഏഴുമണിക്ക്‌ തുടങ്ങിയ പദയാത്രക്ക്‌ ഉണർവ്വിനായി ആലൂ പോറോട്ടകളും കപ്പലണ്ടിയും മലമുകളില്‍ നിന്നും ഒഴുകി ഒഴുകി വരുന്ന നീരുറവകളിലെ ജലവും, എന്തിനു ലസ്സിയും ചായയും ഡ്രൈ ഫ്രൂട്സും വരെ ഉപകാരപ്പെടും.

ഉയരം കൂടും തോറും ചായക്ക്‌ ടെയിസ്റ്റ് കൂടിയില്ലെങ്കിലും കാശ് കൂടുമെന്ന് എനിക്ക് മനസിലായതിവിറെ വച്ചാണ്, ഇരുപത് ഉറുപ്യ ,  അതും ഒരു കുഞ്ഞു സ്റ്റീല്‍ ഗ്ലാസില്‍ ...
ബാക്കിയെല്ലാ സാധനങ്ങള്‍ക്കും പാകറ്റില്‍ ഉള്ളതിന്റെ ഇരട്ടി വില മാത്രമേ ഉള്ളൂ..
പാവങ്ങള്‍ ..

18 കിമീ യാത്രയിൽ 2000 മീറ്റർ സമുദ്രനിരപ്പിൽ നിന്നും 3600 ഓളം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേദാര്‍ നാഥില്‍ എത്തിച്ചേരാൻ അത്യാവശ്യം ആരോഗ്യം ഉള്ള സാധാരണക്കാർക്ക്‌ വിശ്രമം അടക്കം ഏഴുമണിക്കൂർ ധാരാളം മതിയാകും. അഞ്ചു കിലോമീറ്ററോളം വരുന്ന കഠിനമായ ആദ്യപാദം കഴിഞ്ഞാൽ അതിലും കഠിനമായ രണ്ടാം പാദം ആരംഭിക്കും എന്റെ സുഹൃത്തുക്കളെ ..

ആറു കിമീ വരുന്ന രണ്ടാം പാദം പിന്നിട്ടത്‌ കൊണ്ട്‌ പാതി സമാധാനമായി. മൂന്നാം ഘട്ടത്തിൽ കുറച്ചു സ്ഥലങ്ങളില്‍ കയറ്റം കയറുമ്പോള്‍ കാൽമുട്ടുകൾ മുഖത്തു മുട്ടും എന്നൊരു സ്ഥിതിയായിരുന്നു. നടപ്പാത ഒഴിവാക്കി കുത്തനെയുള്ള ഷോർട്ട്‌ കട്ടുകൾ കയറാമെങ്കിൽ ദൂരം ഗണ്യമായി കുറക്കാം എന്നത്‌ പിന്നീടാണു മനസിലായത്‌.

യാത്ര മുക്കാൽ ഭാഗമായപ്പോളേക്കും ഹെലികോപ്റ്ററിന്റെ പാത നടപ്പാതക്ക്‌ സമാന്തരമായിത്തുടങ്ങി. എന്ന് വച്ചാല്‍ നമ്മള്‍ ഒരു കല്ലെടുത്തെറിഞ്ഞാല്‍ അവര്‍ക്ക് കൊള്ളും .

വളരെപ്പെട്ടന്നാണു  വാനില്ല ഐസ്ക്രീം ബോൺവില്ലെ ചോക്കളേറ്റിൽ
വാരി തേച്ച്‌ വച്ചത്‌ പോലെ മഞ്ഞു പൊതിഞ്ഞ പർവ്വത ശിഖരങ്ങൾ വളരെ അടുത്തായി കണ്ടത്‌.
പത്ത്‌ ഐ മാക്സ്‌ സ്ക്രീനിന്റെ വലിപ്പത്തിൽ ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ സിനിമയിലെ  ബ്ലാക്ക്‌ ഹോളിനടുത്തുള്ള കടൽ സീന്‍ പോലെയാണു എനിക്കാദ്യം ആ കാഴ്ച കണ്ടപ്പോള്‍, തോന്നിയത്‌.


സന്തോഷം കൊണ്ട്‌ കണ്ണു നിറഞ്ഞു പോയ നിമിഷം. ഇത് പോലെത്തെ ഒരു കാഴ്ച്ച ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലാ കണ്ടിട്ടില്ലാ ...
ഹര ഹര മഹാദേവാ ...


പുതിയ പാതയുടെ ഇടത്‌ വശത്ത്‌ പ്രളയത്തിൽ നശിച്ച്‌ പോയ പഴയ പാതയുടെ അവശിഷ്ടങ്ങളും  ഉദരഭാഗം നഷ്ടമായ പർവ്വതങ്ങളും അഗാധതയിൽ ചാരനിറത്തിൽ ഒഴുകുന്ന നദിയും വലതു ഭാഗത്ത്‌ പിരമിഡുകളെപ്പോലുള്ള മലനിരകളും 
കൺ നിരപ്പിനു മുകളിൽ അൾട്രാ വൈറ്റ്‌  എന്നു വിളിക്കാവുന്ന മഞ്ഞുമൂടിയ കേദാർ പർവ്വതവും ഇടക്കിടക്ക്‌ വന്നു പോകുന്ന മൂടൽ മഞ്ഞും ഒരിക്കൽ മഴയോടൊപ്പം ഉതിർന്നു വീണ കുഞ്ഞ്‌ കുഞ്ഞ്‌ ആലിപ്പഴങ്ങളും  പദയാത്ര തീരുവോളം ഒളിച്ചു കളിച്ച സൂര്യരശ്മികളും കൂടി എന്റെ യാത്ര എനിക്ക്‌ മാത്രം മിസ്റ്റിക്കൽ റിയലിസ്റ്റിക്‌ മാജിക്കൽ അനുഭൂതിയാണു സമ്മാനിച്ചത്‌.

രാവിലെ എഴു മണിയോടെ തുടങ്ങിയ കാല്‍നട പ്രചാരണ ജാഥ വൈകീട്ട് നാലുമണിയോടെ  കേദാര്‍ നാഥ് ബെയിസ് ക്യാമ്പില്‍ സമാപിച്ചു.  GMVN ന്റെ വക ഹട്ടിലായിരുന്നു താമസം.  ക്ഷേത്ര പരിസരത്ത് ടെന്റുകളിലോ ഹട്ടുകളിലോ കുറഞ്ഞ നിരക്കിൽ താമസസൗകര്യം കിട്ടുമെന്നത്‌ യാത്രയിലുടനീളം കണ്ട  മേക്ക്ഷിഫ്റ്റ്‌ ടോയ്‌ലറ്റുകളെപ്പോലെ വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്..

കർണ്ണാടകയിലെ പൂജാരിമാരാണു കേദാർന്നാഥിൽ ആരാധന നടത്തുന്നത്‌.

വൈകീട്ട്‌ ഏഴരക്ക്‌ ക്ഷേത്രനടയിൽ മുഖ്യ പൂജാരി അർപ്പിച്ച കർപ്പൂര ആരതി വീണ്ടും ഒരു മിസ്റ്റിക്‌ അനുഭൂതിയാണുണ്ടാക്കിയത്‌. ഇതിന്റെ വീഡിയോ എടുത്തിന്കിലും അങ്ങനെ ഇപ്പോള്‍ പോസ്ടുന്നില്ല..
രാത്രി കാലങ്ങളില്‍ ക്ഷേത്രത്തിനു പുറകിലായി പല അതിശയകരമായ പ്രകാശ രശ്മികള്‍ കാണാന്‍ സാധിക്കും എന്നൊക്കെ വായിച്ചിരുന്നെങ്കിലും ആ തണുപ്പില്‍ ഉറക്കമിളക്കാന്‍ പോയിട്ട് ഒരു മണിക്കൂര്‍ തനിച്ചിരിക്കാന്‍ പോലും എനിക്ക് സാധിച്ചില്ല.

രാവിലെ ഭക്തർക്ക്‌ ശ്രീകോവിലിൽ കടന്നു ബിംബത്തിൽ തൊട്ടാരാധിക്കാനും അഭിഷേകം നടത്താനും അനുവാദമുണ്ട്‌.ഇല്ലീഗല്‍ പൂജാരിമാരെ നൈസായിട്ടു ഒഴിവാക്കാന്‍ പഠിച്ചാല്‍ എത്ര നേരം വേണമെകിലും ഈ സ്വയം ഭൂ ബിംബത്തെ നമുക്ക് സ്വയം പൂജിക്കാം .

മിക്ക ഉത്തരേന്ത്യന്‍ അമ്പലങ്ങളെയും പോലെ ഇവിടെയും ഭക്തര്‍ക്ക് ജീന്‍സോ, കോട്ടോ മുണ്ടോ , ചുരിദാറോ , എന്ത് വേണമെങ്കിലും ധരിച്ച് , ബാഗോ പ്ലാസ്ടിക്കോ മൊബൈലോ , എന്തിനു എന്‍ എസ് പെരുങ്കായം വരുന്ന മഞ്ഞ തുണിസഞ്ചി വരെ അകത്ത് കൊണ്ട് പോകാം. സെക്യൂരിറ്റിക്കാരും തടയൂലാ, പട്ടാളക്കാരും തടയൂലാ.
കണ്ടു പഠിക്കൂ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നീല അങ്കി ധാരികളായ കിങ്കരന്മാരേ !!

പാണ്ഡവര്‍ പ്രതിഷ്ഠ നടത്തി ,  ശ്രീ ശങ്കരാചാര്യര്‍ പൂജാ വിധികളും ചിട്ടപ്പെടുത്തി എന്നും കരുതുന്ന ഈ മഹാ ക്ഷേത്രത്തിനു പുറകിൽ ഭീമശിലയും
ചുറ്റും ഒട്ടേറെ ശൈവസന്യാസിമാരും അതിനു മുകളിൽ കേദാർന്നാഥ്‌ പർവ്വതവുമാണുള്ളത്‌.

കൊടും തണുപ്പായത് കാരണം തലേന്ന് പെയ്ത മഴവെള്ളം വരെ ഐസ് ആയി റോഡില്‍ അലിയാതെ കിടപ്പുണ്ടായിരുന്നു. സോക്സ്‌ പോലും ധരിക്കാതെ ക്ഷേത്ര പ്രദക്ഷിണം ചെയ്തു വന്നപ്പോഴേക്കും ബുദ്ധി പോലെ കാലുകളും അങ്ങ് മരവിച്ചു പോയീ.

കാൽനടയായി കേദാർന്നാഥ്‌ കയറി ഇറങ്ങി ഗുപ്തകാശിയിലെ അതി പുരാതന ശിവക്ഷേത്രവും സന്ദർശ്ശിച്ച്‌ ഇന്ത്യെയിലെ സ്വിറ്റ്സർലാന്റ്‌ ആയ ചോപ്ട വഴി ഇന്ത്യയിലെ ഏറ്റവും ദൂരെ എന്ന് വിശേഷിപ്പിക്കുന്ന ടിബറ്റ്‌ ബോർഡർ ഗ്രാമമായ മാന ആകുന്നു ഈ പാവത്തിന്‍റെ അടുത്ത ലക്‌ഷ്യം.